Sunday 25 December 2016

ദൈവത്തെപ്പോലെന്നൊരാളെപ്പോൽ

വേദനകൊണ്ട് പിഞ്ഞിയ 
ജീവിതം തുന്നിയെടുക്കുന്ന 
കേവല നിസ്സഹായതയിലേയ്ക്ക്, 

പൊൻ വെളിച്ചം വിതറും
താരകങ്ങളെ അടയാളപ്പെടുത്തി
കുളിരിന്‍റെ മഞ്ഞു മടക്കുകൾ പുതച്ച്,

കന്യകയുടെ ഉദരച്ചൂടറിഞ്ഞ് 
തുവരമണ്ണിൽ പിറവിയെടുത്ത് 
ആദിയനാദി പാപങ്ങളുടെ 
രക്ഷകനായവനെ സ്വസ്തി,

സുഷുപ്തിയുടെ വേരുകളി-
ലാണ്ടൊരു വിത്തിന്‍റെ തളിർ 
നാവുകൊണ്ട് ഒറ്റിൻ 
"മദ"വീഞ്ഞു നുണഞ്ഞ്, 

ഇലഞരമ്പിനാൽ ഒറ്റപ്പെട്ട ഓർമ്മ-
യുടെ ചില്ലകൾ കൊണ്ടുതന്നെയൊരു
മരക്കുരിശിൻ കൂട് ഇരിപ്പിടമായ് 
ദേഹത്തോട് ചേർത്തവനെ,

തിരു ശരീരമിന്നും അതിരുക-
ളില്ലാത്ത അജ്ഞതയുടെ കറുത്ത 
വീഥികളിൽ നിരന്തരം കുരിശി-
ലേറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു,

ലോകരക്ഷക്കായ് 
കന്യകയുടെ വിശുദ്ധിയിൽ 
തിരുപ്പിറവിയെടുത്തവനെ,

വിശക്കുന്ന വഴികളിൽ 
ഇനിയുമിനിയും രുചിയുടെ 
അപ്പവും വീഞ്ഞുമാവുക,

ഇരുൾനോവിന്‍റെ കനൽ 
വഴികളിൽ അണയാത്ത നക്ഷത്ര 
വെളിച്ചം തെളിയിക്കുക, 

ഉപേക്ഷിച്ചനാഥമാക്കപ്പെട്ട-
യിടങ്ങളിൽ ഇനിയുമിനിയും 
പുൽക്കൂടിന്നാശ്രയം തീർക്കുക, 

ദൈവത്തെപ്പോലെന്നൊരാളെ-
പ്പോൽ വീണ്ടും വീണ്ടും നന്മയുടെ 
ദൈവപുത്രനായ് പിറക്കുക.

No comments:

Post a Comment