Wednesday 16 November 2016

നഷ്ടങ്ങളുടെ ശിശിരകാലം

വിഭ്രമത്തിലുമൊരു ഭ്രമമു-
ണ്ടെന്ന ചിരിയുടെ നോവുപടർത്തി,
അഗ്നിയിലുപേക്ഷിച്ചൊരുടൽ 
മണ്ണിനോടിണ ചേരുമ്പോൾ, ഞാൻ
വിജനതയുടെ ദേശത്തേക്കെന്ന 
പോലൊരു കൈവിരൽത്തൂങ്ങിയീ 
നിമിഷത്തിൻ നിഴൽച്ചാർത്തിൽ
ഒറ്റപ്പെട്ടുപോയൊരതിശയമാകുന്നു,    

എങ്കിലും, 

കാലം തെറ്റി പെയ്തു 
പൂത്തേക്കുമെന്ന തോന്നലുകളിൽ 
പരസ്പരം മൺഗന്ധമുള്ള  
രണ്ടു കാത്തിരുപ്പുകളുടെ 
പകപ്പുകളൊരു കരച്ചിലിനിരുപുറം
ബാക്കിയായതെങ്ങിനെയാണ്,

എന്നിട്ടും, 

മരണംകൊണ്ടടർന്നുപോയ
വസന്തത്തെ ഇനിയും കരഞ്ഞുറഞ്ഞു
പോവാത്ത നീർത്തുള്ളികളിൽ 
ഒളിപ്പിച്ചിട്ടുണ്ട്, കരളുകൊത്തി 
പറിക്കുന്ന വേദനകളിൽ 
ഒതുക്കിയിട്ടുണ്ട്, ഇല്ലെന്നാവർ-
ത്തിക്കുന്ന ഓരോനിമിഷത്തിലും 
വിരൽത്തുമ്പിൽ പൂത്തുനിൽക്കുന്ന
സ്വപ്നമെന്ന കൂട്ടു തേടുന്നുണ്ട്,

അതുകൊണ്ട്,  

തിരികെയില്ലാത്ത ഇന്നലെയിലും
നിയന്ത്രിക്കാനാവാത്ത നാളെയിലും  
എന്‍റെ മുറിഞ്ഞു പോയ കാലങ്ങളെ 
നീ തിരയാതിരിക്കുക, കാരണം 
ഇരുട്ടറ്റങ്ങളുടെ അടുക്കുതെറ്റിയ
പിൻവിളികളിലെൻ പ്രാർത്ഥന 
ഒരുപിടിച്ചോറിൽ മിഴിയുപ്പു
ചേർന്നൊരു നീർക്കുടമുടയ്ക്കുന്നു,

മറക്കാതിരിക്കുക,

ഞാൻ, വിജനതയുടെ ദേശത്തെ 
ആരുമറിയാത്തൊരുന്മാദിനിയാണ്
ഈ നിമിഷ തഥ്യയ്ക്കുമപ്പുറം, കണ്ണു
പൊത്തിക്കളിക്കും പേരറിയാപ്പൂ-
ക്കളുടെ ഓർമ്മവിത്തുകൾ തേടുന്ന 
ഒറ്റപ്പെട്ട ശിശിരമാണ്, ഉന്മാദമാണ്.

2 comments:

  1. Replies
    1. എഴുതുമ്പോ ഏകദേശം താളവട്ടം ആരുന്നു,

      Delete