Thursday 18 May 2017

അച്ഛയ്ക്ക്


പത്താണ്ടു കഴിഞ്ഞതാണെന്നാലുമീ മൂവന്തി
യ്ക്കുമുണ്ടെന്റെ ചാരത്തതേ ഹർഷാരവത്തോ
ടൊളിമങ്ങാതെയന്നത്തെ വാസന്ത ദൃശ്യങ്ങൾ,

എത്രയോ നാളുകളെൻ സായന്തനങ്ങളിൽ
കളിക്കൂട്ടായ്‌ നടന്നതും, കണ്മഷിപ്പൊട്ടുകൾ
കുപ്പിവളകളും കാവടിയാട്ടവും അമ്പലച്ചുറ്റലും

മുഗ്‌ദ്ധസുഗന്ധ മന്ദഹാസം വിടർത്തുന്നു വേലി-
പ്പടർപ്പുകൾക്കുള്ളിൽ  ഗന്ധരാജൻ മലർ ചാരെ
മഞ്ഞക്കോളാമ്പിയിൽ കുഞ്ഞു നാരായണക്കിളി

കൊണ്ടൽ നനയ്ക്കലുമാറ്റുതീരത്തെ കളികളും,
മാമ്പൂ മണക്കുന്ന വമ്പത്തരങ്ങളിൽ നോവിന്റെ
തേങ്ങല,റിയാതെ തലോടിയും കണ്ണുനീരുമ്മയും

നേരേറമായിട്ടും നേരമാവാതുറങ്ങുന്നതെന്തെന്ന
ചോദ്യങ്ങളോടൊപ്പം തല്ലുകൊള്ളിത്തരമൊട്ടൊഴി-
യാതെല്ലാം കൂട്ടിനുണ്ടെന്നുള്ള ശകാര മുഖങ്ങളും,

പെണ്ണ് വളർന്നിട്ടുമിന്നുമെപ്പോഴുമീ ശൈശവം
കൈവിരൽ കോർത്തുനടപ്പതെന്തിങ്ങനെയെ
ന്നുള്ളൊരു കൃത്രിമഗൗരവ ശാസന ഛായകൾ

എന്നോ കളഞ്ഞു പൊയ്‌പ്പോയതാണെന്റെ-
യാവാസന്തമെങ്കിലുമെന്നുമീയോർമ്മകളിന്നു
മെൻജീവനിൽ,ജീവന്റെ തൂമലർച്ചാർത്തുകൾ,

ഇന്നുമെന്തെന്തഴകാണീയോർമ്മകൾ കാ-
ഴ്ചകൾ,ക്കെന്റെ ചാരെയിങ്ങനെ കെട്ടി
പ്പുണരുവാൻ കൈനീട്ടി നിൽക്കുംപോൽ

ഓർമ്മയിൽ കൺകളിൽ തോരാത്ത ഞാറ്റു
വേലപ്പൂക്കൾ, ഓരോ നിമിഷവുമെന്നന്തരംഗ
ത്തിൽ വർഷമേഘമായ് നിർത്താതെ പെയ്യുന്നു

Sunday 14 May 2017

(അ)ന്യായീ(കാ)കരണങ്ങൾ

പകനീന്തി നീലിച്ച ചരിത്രവഴികളിൽ,
കരുത്തനവശേഷിക്കുമെന്ന
പ്രത്യയശാസ്ത്രങ്ങളിൽ, ഒറ്റയാന്തലിൽ
ഒറ്റവെട്ടിൽ അതിജീവനമസാദ്ധ്യമായി
പിടഞ്ഞുവീഴുന്ന ജീവിതദൂരങ്ങൾ,

പകലിരുളിന്നൊറ്റയിതൾപ്പൂവിൽ
വെറുപ്പിന്റെ വേരുകളിരതേടുമ്പോൾ,
ഒളിക്കാനൊരിടമില്ലാതെ അവസാന
ജീവന്റേയുംകൊലക്കണക്കെഴുതി,

ഞാനെന്ന മാനവികതയ്ക്കപ്പുറത്തേ-
യ്ക്കൊന്നുമില്ലെന്ന പരിഹാസമുൾനിറച്ച്,
വാദപ്രതിവാദവാചകവീര്യത്തിൽ 
മാനുഷീക മൂല്യങ്ങളുടെ ഒപ്പീസു ചൊല്ലി,

പ്രതികരണങ്ങളുടെയവസാനയലകളിൽ 
ഒരിക്കലുമില്ലാത്ത കണ്ണീരും നടുക്കവും 
ചേർത്ത് സമാധാനം മാത്രമാഗ്രഹിക്കുന്ന 
വിശുദ്ധിയുടെ ആൾരൂപങ്ങൾ ഉയിർക്കുന്നു,

എന്തിനെന്നും എന്തുകൊണ്ടെന്നും
ചോദിച്ചേക്കരുത്, കാരണം
(അ)ന്യായീ(കാ)കരണങ്ങൾ
എന്നുമിങ്ങനൊക്കെത്തന്നെയാണ്,

രക്തസാക്ഷിയുണ്ടാകുന്നതിനേക്കാൾ,
പകയൂതി ചതികൂട്ടിയൊറ്റി 
രക്തസാക്ഷിയുണ്ടാക്കപ്പെടുമ്പോൾ,

ചരിത്രവഴികളിലെ പകനൂത്തെടുത്ത 
ചോരയിടങ്ങളിൽ ഇരയാക്കപ്പെട്ടവനും
ഒരിക്കൽ വേട്ടക്കാരനായിരുന്നുവെന്ന 
യാഥാർത്ഥ്യത്തെ മറക്കാതെയോർക്കുക,
സത്യത്തെ വിസ്മരിക്കാതിരിക്കുക.

അപ്പോഴും, ഇരയും വേട്ടയുമെന്നത്,
ഇനിയുമർത്ഥമഴിക്കാനാകാത്ത
ഒരേ കുരിക്കിന്നാഴമെന്നു തന്നെയാണ് 
ഉയിരടർന്നിടറിവീഴുന്നയോരോ ജീവനും
അത്രമേൽ തീവ്രഭീതിയോടുരുവിടുന്നത്.

Tuesday 7 March 2017

ഓർമ്മകൾ ജീവിതമാകുന്ന അതിതീവ്രതകളുണ്ട്,
ഒപ്പം
നഷ്ടങ്ങൾ ഓർമ്മകളാകുന്ന ഉഗ്രവ്രണങ്ങളും.

നഷ്ടപ്പെട്ടുപോകുന്ന ഓർമ്മകളെ നിസ്സഹായതയോടെ  നക്ഷത്രങ്ങൾക്കിടയിൽ തിരയുന്ന കണ്ണീർഗംഗ,

തിരിച്ചു വരാനാവുന്നില്ലല്ലോ എന്ന താരാട്ടുത്തരങ്ങൾ.

ഓർമ്മയുടെ ഒരിലപോലും ബാക്കിയാക്കാത്തൊരു അതിശൈത്യത്തിൻ മഞ്ഞുകാലം അറിയാത്ത വിദൂരതയിൽ എനിക്കായി നോമ്പ് നോൽക്കുന്നു,

വരണ്ടുണങ്ങിയിട്ടും അതിജീവനം മന്ത്രിക്കുന്ന ചില്ലകളിൽ മരവിപ്പിന്റെ മഞ്ഞുകണങ്ങൾ പൂവിടാൻ ഒരുങ്ങി നിൽക്കുന്നു,

ചില നഷ്ടങ്ങൾ ജീവിതമാണ്. ഉഗ്രവിഷമേറിയ വേദനകളാണ്. വിഷമെന്നറിഞ്ഞിട്ടും അതിജീവനം സാദ്ധ്യമാക്കാൻ വിഷസംഹാരിയായി അത് പാനം ചെയ്യാതെ മറ്റൊരു നിവർത്തിയുമില്ലാതാകുന്ന അസ്സന്നിഗ്ദ്ധത. കടിച്ചമർത്തിയ വേദനയെന്ന വിഷസംഹാരി ഓരോ അണുവിനെയും ഇനിയും കൂടുതലെന്ന്‌ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്ന വൈരുദ്ധ്യത.

അറിഞ്ഞിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? നഷ്ടം ഒരു തീരാവേദനയാകുന്നത്. ആ  വേദനതന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. എല്ലാം കൈവിട്ടുപോകുമ്പോഴും വീണ്ടും ഒന്നുമുതലെന്നു നിശ്ചയിച്ചുറപ്പിച്ചു കൈപ്പിടിയിലൊതുക്കാൻ നേടിയെടുക്കാൻ,  തോറ്റുപോകുന്നു എന്ന് തോന്നുന്ന ഓരോ നിമിഷത്തെയും വാശിയോടെ വീണ്ടും വീണ്ടും നേരിടു എന്ന് മന്ത്രിക്കുന്നത്.

അതെ, വസന്തമെത്താൻ മടിക്കുന്നുവെന്നറിഞ്ഞിട്ടും വീണ്ടും മഞ്ഞുപൊഴിയുന്ന അതിശൈത്യത്തിൽ  ഉപ്പുണങ്ങിയ നെടുവീർപ്പുകളും നിശ്വാസങ്ങളും ഞാൻ തുവരാനിടുന്നു.

ദാ  ഈ നിമിഷം മൂന്നാണിപ്പഴുതുകളുടെ പീഡയാഴമോർക്കാതെ, മുപ്പതു വെള്ളിക്കാശിന് എന്റെ വേദനകളെ സ്വയം ഒറ്റികൊടുക്കാനൊരുങ്ങുന്ന യൂദാസാകുന്നു ഞാൻ.

എങ്കിലും, വേദനയുടെ ലഹരിയിൽ ഉന്മാദിനിയാകുന്ന നിമിഷത്തെ അതിജീവിച്ച്, എന്റെ പിഴ എന്റെ വലിയ പിഴയെന്ന് ആവർത്തിക്കാതെ എന്നെ തിരിച്ചെടുക്കുന്ന ഞാൻ, സ്വയം ഒറ്റിക്കൊടുക്കാതെ എന്റെ മുറിവുകളുടെ വിശുദ്ധിയിൽ അത്രമേൽ ആഴത്തിൽ ചുംബിക്കുന്നു. മുപ്പതു വെള്ളിക്കാശ് എന്നത്തേതുമെന്നപോലെ തിരസ്ക്കരിച്ചെറിയുന്നു.

വീണ്ടുമൊരു  മരക്കുരിശ്ശ്  ദേഹത്തോട് ചേർത്ത് കൂടൊരുക്കാൻ, വീടൊരുക്കാൻ പീഡയാണ് ഏറ്റവും വലിയ ലഹരിയെന്ന വീഞ്ഞിനെ ഞാൻ എന്റെ രക്തമായി പാനം ചെയ്യുന്നു, ശരീരമായി ഭക്ഷിക്കുന്നു.

ഒഴിവാക്കുമ്പോഴും ചോര പൊടിയിച്ചു വീണ്ടും കുടിയേറുന്ന, എല്ലാമുണ്ടായിട്ടും  ഒന്നിലെല്ലാം നഷ്ടപ്പെട്ടല്ലോയെന്ന അനാഥത്വം. ഒഴുക്ക് നിലച്ച വരികൾക്കിടയിലെ കാണാച്ചുഴികളിൽ ഗതിയറിയാതൊഴുകുന്ന നിർവ്വികാരത.

മുറിഞ്ഞു പോയൊരു സ്വപ്നത്തിന്റെ  മിന്നൽപ്പിണർ,

ഉടഞ്ഞുപോയൊരു മഴവിൽക്കുറുമ്പിന്റെ തേങ്ങൽ...

Wednesday 15 February 2017

കടൽ കുടിച്ചുറങ്ങിയവൾ

ആഴിക്കനൽ തിളക്കത്തിൽ
ഇളം കവിളുകൾ,
പാദസ്വരക്കിലുക്കങ്ങളുടെ
തിരയിളക്കങ്ങൾ,

ആഴമറിയാതുദിച്ചസ്തമിക്കും
പോൽ നാഭിച്ചുഴി,
നീയൊരു കടലോളം പോന്നവൾ
എന്നൊരു വിരൽത്തുടിപ്പ്,

ഉപ്പിറ്റിയ ചുണ്ടുകളെന്നൊരു
ചുംബനം തൊട്ടപ്പോൾ
നുണക്കുഴികളിലാഴക്കുളിരെന്ന്,
കടൽനീലിമയുടലെന്നൊരു
ഈര്‍ച്ചവാള്‍ മൂര്‍ച്ചയില്‍ കടൽ
തീപിടിച്ചുള്ളുവെന്ത കാടാകുന്നു,

കടലോളം പോന്നവൾ
വീണ്ടുമൊരു കടൽ തേടിയപ്പോൾ

ഒരേസമയം, ഇരുപുറങ്ങളിൽ

കുഞ്ഞനക്കങ്ങളുടെ അമ്മേ-
യെന്നൊരു കരച്ചിലുയരും മുൻപേ
മുലമുറിഞ്ഞ കടൽ വിണ്ണാകുന്നു,
മോളെയൊന്നൊരു കരച്ചിൽ
നിനക്കുവേണ്ടിയിനിയുമെന്റെമാറു
ചുരത്തുമെന്ന വിഷാദം നിറയ്ക്കുന്നു

കടൽ കുടിച്ചുറങ്ങിയവളുടെ
ചിത്രമെഴുതിയെടുക്കുമ്പോൾ
(നീ)ഞാനെന്തു പറയാനാണ്,

കരിനീലിച്ച നിന്റെ കരിംകടൽ
ശരീരത്തിന് മുന്നിലേയ്ക്ക്
സ്വയം നാവറുത്തിട്ട്
ഒന്നിനും സമയമില്ലാന്നപോൽ
ഞാൻ(നീ) നടന്നു പോകുന്നു

Sunday 25 December 2016

ദൈവത്തെപ്പോലെന്നൊരാളെപ്പോൽ

വേദനകൊണ്ട് പിഞ്ഞിയ 
ജീവിതം തുന്നിയെടുക്കുന്ന 
കേവല നിസ്സഹായതയിലേയ്ക്ക്, 

പൊൻ വെളിച്ചം വിതറും
താരകങ്ങളെ അടയാളപ്പെടുത്തി
കുളിരിന്‍റെ മഞ്ഞു മടക്കുകൾ പുതച്ച്,

കന്യകയുടെ ഉദരച്ചൂടറിഞ്ഞ് 
തുവരമണ്ണിൽ പിറവിയെടുത്ത് 
ആദിയനാദി പാപങ്ങളുടെ 
രക്ഷകനായവനെ സ്വസ്തി,

സുഷുപ്തിയുടെ വേരുകളി-
ലാണ്ടൊരു വിത്തിന്‍റെ തളിർ 
നാവുകൊണ്ട് ഒറ്റിൻ 
"മദ"വീഞ്ഞു നുണഞ്ഞ്, 

ഇലഞരമ്പിനാൽ ഒറ്റപ്പെട്ട ഓർമ്മ-
യുടെ ചില്ലകൾ കൊണ്ടുതന്നെയൊരു
മരക്കുരിശിൻ കൂട് ഇരിപ്പിടമായ് 
ദേഹത്തോട് ചേർത്തവനെ,

തിരു ശരീരമിന്നും അതിരുക-
ളില്ലാത്ത അജ്ഞതയുടെ കറുത്ത 
വീഥികളിൽ നിരന്തരം കുരിശി-
ലേറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു,

ലോകരക്ഷക്കായ് 
കന്യകയുടെ വിശുദ്ധിയിൽ 
തിരുപ്പിറവിയെടുത്തവനെ,

വിശക്കുന്ന വഴികളിൽ 
ഇനിയുമിനിയും രുചിയുടെ 
അപ്പവും വീഞ്ഞുമാവുക,

ഇരുൾനോവിന്‍റെ കനൽ 
വഴികളിൽ അണയാത്ത നക്ഷത്ര 
വെളിച്ചം തെളിയിക്കുക, 

ഉപേക്ഷിച്ചനാഥമാക്കപ്പെട്ട-
യിടങ്ങളിൽ ഇനിയുമിനിയും 
പുൽക്കൂടിന്നാശ്രയം തീർക്കുക, 

ദൈവത്തെപ്പോലെന്നൊരാളെ-
പ്പോൽ വീണ്ടും വീണ്ടും നന്മയുടെ 
ദൈവപുത്രനായ് പിറക്കുക.

Monday 19 December 2016

ഫിദൽ,

ഫിദൽ, 
നീയോർക്കുന്നുണ്ടോ 
നിന്‍റെ ശ്വാസഗതികളിൽ
മോട്ടോർ സൈക്കിൾ
ഇരമ്പങ്ങളുടെ മുഴക്കങ്ങൾ 
വഴി പകുത്തെടുത്തത്‌,

ഇരുണ്ടു കിടന്ന 
വഴിക്കറുപ്പിലേയ്ക്ക് 
നിങ്ങളൊരു ചുരുട്ടിൻ 
പന്തം ജ്വലിപ്പിച്ചു 
വെളിച്ചം കുടഞ്ഞത്,

നിശ്ശബ്ദം തേങ്ങിയ 
കാടകങ്ങളിൽ,വെടിയൊച്ച
പ്രതീക്ഷകളുടെ
വസന്തമെഴുതിയത്,

അധിനിവേശങ്ങളുടെ 
വറുതിവേരുകളിലേയ്ക്ക് 
നീതിയുറവകളുടെ 
പുതുജീവൻ പകർന്നത്,

വിശപ്പൊട്ടിയ തളർന്ന 
ചിന്താഴങ്ങളിലേയ്ക്കാവേശ-
ത്തിൻ അപ്പരുചി പകർന്ന്
ഉയിർത്തെഴുന്നേൽപ്പിച്ചത്,

ജന്മിത്വമെഴുതിയ 
അഹമ്മതികളിൽ നിന്നും 
ഏവർക്കും ഭൂമിയെന്ന-
വകാശം പിടിച്ചെടുത്തത്,

നൂലുകെട്ടിയടിച്ചമർത്തിയ 
ചിറകിൻ ബന്ധനങ്ങളിൽ 
ആകാശസ്വാതന്ത്ര്യമെന്ന 
നെഞ്ചുറപ്പു പതിച്ചത്,

അടിമത്വത്തിന്‍റെ മുറിവ്
കാട്ടുഗറില്ലയുടെ ക്രൗര്യത്തോടെ 
നക്കിയുണക്കി പ്രത്യാക്രമ-
ണത്തിന്‍റെ ചരിത്രം
വിപ്ലമാണെന്നോർമിപ്പിച്ചത്,

സഖാവേ, 
നിങ്ങളെയോർക്കുമ്പോൾ
ഫിദലെന്ന് ചെയെന്ന്
ചേർത്തു വായിക്കുന്നു, 

നേരിന്‍റെ ചങ്കുറപ്പിന്‍റെ
വെടിയൊച്ച കേൾക്കുന്നു,
അരാജകത്വങ്ങളിലേയ്ക്കുള്ള
വിപ്ലവവീര്യം തുടിക്കുന്നു,

ക്യൂബയുടെ കണ്ണീർ നേരിന്‍റെ 
നീതിയുടെ പോരാട്ടവീര്യമാണ്,

ഫിദലെന്ന് ചെയെന്ന്
വായിക്കുമ്പോൾ ക്യൂബയൊരു
ആത്മവീര്യത്തിന്നണയാത്ത
ഉൾക്കരുത്താണ്, ധൈര്യമാണ്.

Thursday 24 November 2016

ജീവിതമതിന്‍റെയോരോ 
നിമിഷവുമോരോ 
വിത്തോർമ്മകളായി 
കരുതി വയ്ക്കുന്നുണ്ട് 

ചിലപ്പോഴത് കലങ്ങിയ 
കൺകോണിലെയൊരു
തുള്ളി തിളക്കത്തിൽ 
നെഞ്ചുരുക്കി തളിരിടും 

മറ്റുചിലപ്പോഴെല്ലാമൊരു  
പൊൻവസന്തമെന്നപോൽ
ചൊടിയിലതിശോഭയോടെ   
പൂത്തുലഞ്ഞു നിൽക്കുന്നു.

കാലമെത്ര കരുതലോടെ-
യാണതിന്‍റെ കൈവഴികളെ
ജീവിതത്തിലേയ്ക്കത്രമേലാഴ 
ത്തിൽ വരച്ചു ചേർക്കുന്നത്